തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിശദാംശങ്ങൾ. തിരുവനന്തപുരം, പാലക്കാട് ഉൾപ്പെടെ മൂന്നിടങ്ങളിൽ വെച്ച് രാഹുൽ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. 2025 മാർച്ച് മുതൽ രാഹുൽ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകി.(Serious information in FIR against Rahul, move for arrest)
തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ അടക്കം മൂന്ന് സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തു. ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എഫ്.ഐ.ആറിൽ പറയുന്നു. എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രാഹുൽ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വെച്ചും ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്ത് കാറിൽ കയറ്റിക്കൊണ്ടുപോയി ഗർഭഛിദ്ര ഗുളിക നൽകി. ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും, ബന്ധം പുറത്തു പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഗുരുതര വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പൊലീസ് സജീവമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നടപടി.
രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിർബന്ധിത ഗർഭഛിദ്രം (ബി.എൻ.എസ്. 89) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടും.
രാഹുലിന്റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരി ജോബി ജോസഫിനെതിരെയും കേസെടുത്തു. സുഹൃത്ത് വഴിയാണ് ഗർഭഛിദ്ര ഗുളിക എത്തിച്ചതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.