കൊടകര (തൃശൂർ): പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിക്കാനിടയായ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി (Kodakara snake bite). കഴിഞ്ഞ ദിവസം ആൽജോയുടെ ജീവനെടുത്ത അതേ ശംഖുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് ഇന്നും വീടിനുള്ളിൽ കണ്ടെത്തിയത്. മരിച്ച ആൽജോയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് തൊട്ടുമുൻപാണ് വീണ്ടും പാമ്പിനെ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.
കഴിഞ്ഞ 19-ാം തീയതി പുലർച്ചെയാണ് കാവുങ്ങൽ സിൽജോയുടെ മക്കളായ അൽജോ (8), അനോഷ് (10) എന്നിവർക്ക് ഉറക്കത്തിനിടെ പാമ്പുകടിയേറ്റത്. ഹാളിൽ നിലത്ത് കിടന്നുറങ്ങുകയായിരുന്നു ഇരുവരും. പുലർച്ചെ രണ്ട് മണിയോടെ കുട്ടികൾക്ക് വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും, പുറത്തുനിന്ന് കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാണെന്ന് കരുതി മാതാപിതാക്കൾ ജീരകവെള്ളം നൽകി ആശ്വസിപ്പിച്ചു. തുടർന്ന് അമ്മ ജോൺസി കുട്ടികളെ കട്ടിലിൽ ഉറക്കാൻ കിടത്തിയെങ്കിലും അഞ്ചുമണിയോടെ കുട്ടികളുടെ നില വഷളാവുകയായിരുന്നു.
വായിൽ നിന്ന് നുരയും പതയും വന്ന് അവശരായ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ ആൽജോ മരണപ്പെട്ടു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ തലയിണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. വനമേഖലയോട് ചേർന്നുള്ള ഒറ്റനില വീടാണിത്. ഒരേ വീട്ടിൽ നിന്ന് തന്നെ വീണ്ടും വിഷപ്പാമ്പിനെ കണ്ടെത്തിയത് പ്രദേശത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ചികിത്സയിലുള്ള മൂത്തമകൻ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Summary: A second common krait was found in the same house in Kodakara where 8-year-old Aljo recently died from a snake bite. While his brother Anosh is recovering, the reappearance of a venomous snake in the home has left the family and local residents in deep shock and fear.

