തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിലും മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുവതി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ തിങ്കളാഴ്ചയും ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികൾ. (Second rape case against Rahul Mamkootathil, Court grants anticipatory bail with conditions)
വിവാഹ അഭ്യർത്ഥന നടത്തി കൂട്ടിക്കൊണ്ടുപോയി ഔട്ട് ഹൗസിൽ വെച്ച് അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് ഈ കേസിലെ പരാതി. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയാക്കിയത്. രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി അതിഗുരുതരമാണ്. ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് പെൺകുട്ടി പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയും ചാറ്റുകളും പെൺകുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയും, എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കുകയും ചെയ്തിരുന്നു. വിശദമായ വാദത്തിന് ശേഷമാണ് കോടതി ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒന്നാം കേസിലെ ജാമ്യാപേക്ഷയിൽ ഈ മാസം 15-ന് വിധി പറയുന്നത് വരെ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
അതേസമയം, ബലാത്സംഗ കേസിൽ 12-ാം ദിവസവും ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ആദ്യസംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോർന്നുപോയി എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ബംഗളൂരുവിലുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തുമെന്ന് സൂചന. ഒളിവിലായിരുന്ന രാഹുൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായാണ് എത്തുന്നത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് രാഹുലിന് വോട്ട്.