പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണപ്പാളി ചെമ്പു പാളിയായി മാറിയതിനു പിന്നില്‍ പകല്‍ക്കൊള്ളയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ശബരിമല വിഷയത്തിൽ ചിലരെ ബലിയാടാക്കി ഉന്നതരെ രക്ഷപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്ന് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് എസ്ഡിപിഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുന്‍നിര്‍ത്തി തട്ടിപ്പിനു നേതൃത്വം നല്‍കിയ വമ്പന്മാരെ പുറത്തുകൊണ്ടുവരണം. ദേവസ്വം സ്വത്തുക്കള്‍ പരിപാലിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളെല്ലാം കാറ്റില്‍പറത്തി ഇടനിലക്കാരെ നിര്‍ത്തിയാണ് സ്വര്‍ണം കൊള്ളയടിച്ചത്.
ശബരിമലയിലെ ഭക്തരുടെ വിശ്വാസത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണ്. ഇതിനെതിരായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ശബരിമലയില്‍ സ്വര്‍ണപ്പാളി ചെമ്പുപാളിയാകുന്ന മാന്ത്രിക വിദ്യയാണുള്ളത്. ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസം മന്ത്രി വി എന്‍ വാസവന്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാവണം. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ പിണറായി നേതൃത്വം കൊടുക്കുന്ന ഇടതു സര്‍ക്കാര്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.