തൃശ്ശൂർ: എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർഥികൾ ഗണഗീതം ആലപിച്ചത് വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ ഡിന്റോ കെ.പി. രംഗത്ത്. പാടിയത് ദേശഭക്തി ഗാനമാണെന്നും റെയിൽവേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടല്ല കുട്ടികൾ അത് ചെയ്തതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.(School principal shares concerns over Vande Bharat RSS hymn controversy)
കുട്ടികൾ വന്ദേഭാരത് ട്രെയിനിൽ പാടിയത് ദേശഭക്തി ഗാനമാണ്, ആർ.എസ്.എസ്. ഗണഗീതമല്ല. റെയിൽവേ അധികൃതർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടല്ല കുട്ടികൾ പാടിയത്. സ്കൂളിൽ ഗണഗീതം ഉൾപ്പെടെ എല്ലാ ഗാനങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
വിവാദത്തെ തുടർന്ന് വിദ്യാർഥികൾ വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. വിവാദം ഉണ്ടായതോടെ കുട്ടികളും രക്ഷാകർത്താക്കളും ആശങ്കയിലാണ്, രക്ഷാകർത്താക്കൾ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായും സൈബർ ആക്രമണം രൂക്ഷമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് ചോദിച്ചത് വിഷമം ഉണ്ടാക്കിയെന്നും സ്കൂൾ പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. വിദ്യാർഥികൾ ആർ.എസ്.എസ്. ഗണഗീതം ആലപിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.