

കൊട്ടാരക്കര: നാട്ടിലെ വീട്ടിൽ മോഷണത്തിനെത്തിയയാളെ ഗൾഫിലിരുന്ന് സി.സി.ടി.വി. ക്യാമറയിലൂടെ ലൈവായി കണ്ട യുവതി, കള്ളനെ പിടികൂടാൻ സഹായിച്ചു. വയയ്ക്കൽ കമ്പംകോട് മാപ്പിളവീട്ടിൽ ജേക്കബിന്റെ വീട്ടിൽ കവർച്ചയ്ക്ക് ശ്രമിച്ചയാളാണ്, ഗൾഫിലുള്ള മകളുടെ സമയോചിത ഇടപെടലിൽ നാട്ടുകാരുടെ പിടിയിലായത്. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ വെള്ളംകുടി ബാബു (ബാബു-55) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
സംഭവം നടന്നതിങ്ങനെ...
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ജേക്കബും കുടുംബവും വീടുപൂട്ടി പോയ സമയത്താണ് മോഷണശ്രമം നടന്നത്.അടുക്കള ഭാഗത്തേക്ക് പതുങ്ങിയെത്തുന്ന മോഷ്ടാവിനെ സി.സി.ടി.വി. ക്യാമറയിലൂടെ ഗൾഫിലുള്ള ജേക്കബിന്റെ മകൾ കണ്ടു.ഉടൻതന്നെ ഫോണിലൂടെ മകൾ വിവരം ജേക്കബിനെ അറിയിച്ചു. ജേക്കബ് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും വർക്ക് ഏരിയയുടെ പൂട്ട് തകർത്ത ബാബു അടുക്കളയുടെ പൂട്ട് തകർക്കാനുള്ള ശ്രമത്തിലായിരുന്നു. നാട്ടുകാരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ അവർ ഓടിച്ചിട്ട് പിടികൂടി കൊട്ടാരക്കര പോലീസിന് കൈമാറി.പ്രതി ബാബു ജയിലിൽനിന്നിറങ്ങിയിട്ട് കുറച്ചുനാളേ ആയിട്ടുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.