നിയന്ത്രണങ്ങളിൽ മാറ്റമില്ല; ഹോസ്റ്റൽ മോണിട്ടറിംഗ് കമ്മിറ്റിയും ഡിസിപ്ലിൻ കമ്മിറ്റിയും രൂപീകരിക്കും;സംസ്കൃത സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും: അഡ്വ. കെ. എസ്. അരുൺകുമാർ

Sanskrit University
Published on

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിനെ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി കാലടി മുഖ്യ ക്യാമ്പസിൽ പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ മാത്രം ഉൾപ്പെടുത്തി നിലവിലുളള സർക്കുലർ ഇന്നുമുതൽ പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ നടപ്പിലാക്കുമെന്ന് സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാർ അറിയിച്ചു. സർവ്വകലാശാലയുടെ ഭരണനിർവ്വഹണ സമുച്ചയത്തിൽ നടന്ന സിൻഡിക്കേറ്റ് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "സമരം നടത്തുന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ പ്രതിനിധികളുമായി ഇന്ന് പലവട്ടം സിൻഡിക്കേറ്റ് യോഗം ചർച്ചകൾ നടത്തി. സർവ്വകലാശാലയുടെ നിലപാട് അറിയിച്ചു. നിർദ്ദിഷ്ട സർക്കുലറിലെ 12 നിയന്ത്രണങ്ങളിൽ മൂന്ന് ചെറിയ മാറ്റങ്ങൾ മാത്രമാണ് സർവ്വകലാശാല അനുവദിച്ചിരിക്കുന്നതെന്ന് വിദ്യാർത്ഥികളെ അറിയിച്ചു. തിയേറ്റർ, ഡാൻസ്, ഫൈൻ ആർട്സ്, ജ്യോഗ്രഫി എന്നീ പഠന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ വകുപ്പ് തലവന്റെ ഉത്തരവാദിത്വത്തിൽ അതത് വകുപ്പുകളിലെ ഏതെങ്കിലും അധ്യാപകന്റെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷം ക്ലാസ് മുറികൾ ഉപയോഗിക്കാം. ബിരുദ വിദ്യാർത്ഥികൾ രാത്രി 7.30നും പി.ജി. വിദ്യാർത്ഥികൾ 9.30നും ഗവേഷണ വിദ്യാർത്ഥികൾ 11നും ഹോസ്റ്റലിൽ പ്രവേശിക്കണം. ലൈബ്രറിയോടനുബന്ധിച്ചുളള റീഡിംഗ് റൂം രാത്രി 11ന് അടച്ച് പൂട്ടും. എല്ലാ ഹോസ്റ്റലുകളിലും റീഡിംഗ് റൂമുകൾ ആരംഭിക്കും. സർവ്വകലാശാല സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തനം നിലവിലുള്ളതുപോലെ തുടരും. രാത്രി 7.30ന് സർവ്വകലാശാലയുടെ ഗേറ്റ് അടയ്ക്കും. ഇളവുകൾ ഉള്ളവരെ ഐഡന്റിറ്റി കാർഡും മേൽപ്പറഞ്ഞ രേഖകൾക്കും അനുമതികൾക്കും വിധേയമായി പിന്നീട് ക്യാമ്പസിന് പുറത്തുപോകുവാൻ അനുവദിക്കും. രാത്രി 11ന് സർവ്വകലാശാല ഗേറ്റ് പൂ‍ർണമായും അടയ്ക്കും" അഡ്വ. കെ. എസ്. അരുൺകുമാർ പറഞ്ഞു.

“പഠനം പൂർത്തീകരിച്ചിട്ടും വർഷങ്ങളായി ക്യാമ്പസിലെ ഹോസ്റ്റലുകളിൽ തുടരുന്ന വിദ്യാർത്ഥികൾ ഏഴ് ദിവസത്തിനകം ഹോസ്റ്റൽ ഒഴിഞ്ഞ് ക്യാമ്പസ് വിട്ടുപോകണം. ഹോസ്റ്റലുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഹോസ്റ്റലുകളുടെ സുരക്ഷിതത്വവും അച്ചടക്കവും നിരീക്ഷിക്കുന്നതിനും ഹോസ്റ്റൽ മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. സർവ്വകലാശാലയിലെ മൂന്ന് വീതം അധ്യാപകരും അനധ്യാപകരും വിദ്യാ‍ർത്ഥികളും ഒരു സിൻഡിക്കേറ്റ് അംഗവും സെക്യൂരിറ്റി ഓഫീസറും സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടറും അംഗങ്ങളായ ഹോസ്റ്റൽ മോണിട്ടറിംഗ് കമ്മിറ്റിയുടെ കൺവീനറായി സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യുവിനെ നിയമിച്ചു. വിദ്യാർത്ഥികളുടെ ക്യാമ്പസിലെ സുരക്ഷയും അച്ചടക്കവും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ കൺവീനറായി ഡിസിപ്ലിൻ കമ്മിറ്റിയും രൂപീകരിച്ചു. ഹോസ്റ്റലിൽ ഗസ്റ്റ് ആയി താമസിക്കുന്ന പിഎച്ച്.ഡി. വിദ്യാർത്ഥികൾക്ക് ദിവസം നൂറ് രൂപ വാടകയ്ക്ക് മാസം ഏഴ് ദിവസം വീതം മൂന്ന് മാസത്തേയ്ക്ക് താമസസൗകര്യം അനുവദിക്കും. പഠനത്തിനൊപ്പം പാർട്ട് ടൈമായി ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്ഥാപന ഉടമയുടെയും വകുപ്പ് തലവന്റെയും സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ പ്രവേശനത്തിൽ ഇളവ് അനുവദിക്കും. ഇത്തരത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന കുട്ടികളുടെ രജിസ്റ്റർ സർവ്വകലാശാലയിൽ സൂക്ഷിക്കും. ക്യാമ്പസിനുളളിൽ അധ്യാപക – അനധ്യാപക ജീവനക്കാരുടെ വാഹനങ്ങളും ഔദ്യോഗിക വാഹനങ്ങളും മാത്രമേ അനുവദിക്കൂ. ഹൈക്കോടതി ഉത്തരവ് പ്രകാരം വിദ്യാർത്ഥികളുടെ വാഹനങ്ങൾ ക്യാമ്പസിന് പുറത്ത് ക്രമീകരിച്ചിരിക്കുന്ന പാർക്കിംഗ് സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. ക്യാമ്പസിൽ ഉടമസ്ഥരില്ലാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പോലീസിന് കൈമാറും. സർവ്വകലാശാലയുടെ ഗേറ്റുകൾക്ക് ഉയരം കൂട്ടി എല്ലാ കവാടങ്ങളിലും സെക്യൂരിറ്റി ക്യാബിൻ നിർമ്മിക്കും. ചുറ്റുമതിലുകളുടെ ഉയരം വർദ്ധിപ്പിക്കും. ഇതിനായി പത്ത് ലക്ഷം രൂപ അനുവദിച്ചു. സർവ്വകലാശാലയുടെ നയപരമായ തീരുമാനങ്ങൾക്ക് വിരുദ്ധമായി, ക്യാമ്പസിന്റെ സുരക്ഷയ്ക്ക് എതിരെ ഏകപക്ഷീയമായി 12 അധ്യാപകർ ഒപ്പിട്ട് പരസ്യ പ്രസ്താവന നടത്തിയതിൽ സിൻഡിക്കേറ്റ് യോഗം അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തി.

സംസ്കൃത സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കി ലോകത്തിന്റെ ഏത് കോണിലിരുന്നും സംസ്കൃതം പഠിക്കാനുളള സൗകര്യം ഏർപ്പെടുത്തുവാനുളള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. ക്യാമ്പസ് ഇൻഡസ്ട്രി പദ്ധതി സർവ്വകലാശാലയിൽ ആരംഭിക്കും. നൈപുണ്യ വികസനത്തിന് കൂടുതൽ മുൻഗണന നല്കും. മൂന്ന് ഭാഷകളിൽ കുട്ടികളെ കഴിവുള്ളവരാക്കും. നിർമ്മാണം മുടങ്ങിക്കിടക്കുന്ന കെട്ടിടങ്ങൾ നവീകരിച്ച് ഉപയോഗക്ഷമമാക്കും. അടുത്തയാഴ്ച മുതൽ ഓരോ വകുപ്പുകളിലും പി.ടി.എ. വിളിച്ചുകൂട്ടി സ‍ർവ്വകലാശാലയ്ക്ക് പൊതുവായി പി.ടി.എ. കൗൺസിൽ രൂപീകരിക്കും. ഹോസ്റ്റൽ ഫീസുമായി ബന്ധപ്പെടുത്തി സമരരംഗത്തുള്ള വിദ്യാർത്ഥികൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ക്യാമ്പസിനെ വിദ്യാർത്ഥി സൗഹൃദവും സുരക്ഷിതവുമാക്കുവാനാണ് സർവ്വകലാശാല ശ്രമിക്കുന്നത്. ഇതുവരെ 49 വിദ്യാർത്ഥികൾക്ക് സമരവുമായി ബന്ധപ്പെട്ട് മെമ്മോ നല്കിയിട്ടുണ്ട്. അവർ‍ ഏഴ് ദിവസത്തിനകം വിശദീകണം നല്കണം. ഇത്തരം അച്ചടക്കനടപടികളെ സർവ്വകലാശാല നിയമപരമായി സമീപിക്കും, അഡ്വ. കെ.എസ്. അരുൺകുമാർ‍ പറഞ്ഞു.

യു.ജി.സി. മാർഗരേഖ പ്രകാരം സർവ്വകലാശാലയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് പ്ലാൻ, വിദഗ്ധരെ ഉൾപ്പെടുത്തി നടപ്പിലാക്കും. ഇൻക്യുബേഷൻ സെന്ററിനെ ശക്തിപ്പെടുത്തും. കൂടുതൽ വിദേശസർവ്വകലാശാലകളുമായി അക്കാദമിക വിനിമയസംബന്ധിയായ കരാറുകളിൽ ഏർപ്പെടുമെന്ന് സിൻഡിക്കേറ്റ് അംഗം ആർ. അജയൻ പറഞ്ഞു. പ്രാദേശിക കേന്ദ്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി പ്രാദേശികകേന്ദ്രങ്ങളിൽ നൂതന കോഴ്സുകൾ ആരംഭിക്കുമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. ബി. അശോക് പറഞ്ഞു.

സിൻഡിക്കേറ്റ് യോഗത്തിലും പത്രസമ്മേളനത്തിലും വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എസ്. അരുൺകുമാ‍ർ, ആ‍ർ. അജയൻ, ഡോ. ബി. അശോക്, ഡോ. മാത്യൂസ് ടി. തെള്ളി, ഡോ. ടി. മിനി, ഡോ. എം. സത്യൻ, ഡോ. പി.വി. ഓമന, ഡോ. വി. ലിസി മാത്യു, രജിസ്ട്രാർ ഡോ. മോത്തി ജോർജ് എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com