തിരുവനന്തപുരം: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് മന്ത്രി സജി ചെറിയാൻ. സംഭവം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം നുണപ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.(Saji Cherian asks what is wrong with Vellapally Natesan getting into the Chief Minister's car)
"വാതിൽ തുറന്ന് വെള്ളാപ്പള്ളി നടേശൻ തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ, നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കയറിയതാവാം. അതിലെന്താണ് തെറ്റ്? മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചു. പ്രതിപക്ഷത്തിന് വേറെ ഒരു പണിയുമില്ല," മന്ത്രി സജി ചെറിയാൻ പറഞ്ഞു. വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്നും അത് യാദൃച്ഛികമായി സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എൻ.ഡി.പി.യുമായി മാത്രമല്ല, എൻ.എസ്.എസ്, ന്യൂനപക്ഷ സംഘടനകളുമായും സി.പി.എമ്മിന് നല്ല ബന്ധമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു മത സംഘടനകളും എൽ.ഡി.എഫിന് എതിരെ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വർഗീയ പ്രചാരണം നടത്തിയതായും മന്ത്രി ആരോപിച്ചു. "യു.ഡി.എഫ്. ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയതയും ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയതയുമാണ് പ്രചരിപ്പിച്ചത്. എൽ.ഡി.എഫ്. പറഞ്ഞത് രാഷ്ട്രീയമാണ്." ആലപ്പുഴ ജില്ലയിൽ കാര്യമായ തിരിച്ചടി ഉണ്ടായിട്ടില്ല. കുട്ടനാട്ടിൽ മാത്രമാണ് കാര്യമായ തിരിച്ചടി നേരിട്ടത്. കുട്ടനാട്ടിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. എൽ.ഡി.എഫിലെ അനൈക്യമാണ് തിരിച്ചടിക്ക് കാരണമായത്. ഈ പ്രശ്‌നം ഉടൻ പരിഹരിക്കും. ജില്ലയിൽ ബി.ജെ.പി. കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.