തിരുവനന്തപുരം: ഏറെ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതെളിച്ച ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ ഈ നീക്കം സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ഏറെ നിർണായകമാണ്. തിങ്കളാഴ്ചയാണ് കേസ് കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.(Sabarimala women’s entry, Supreme Court to consider petitions on Monday)
2018-ലെ യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുന്നത്. ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും വാദം തുടങ്ങുന്ന തീയതിയിലും തിങ്കളാഴ്ച വ്യക്തത വന്നേക്കും.
2018 സെപ്റ്റംബറിലാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചരിത്രപരമായ ഉത്തരവിറക്കിയത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും നിരവധി പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെടുകയും ചെയ്തു. 2019-ലാണ് ഈ കേസ് അവസാനമായി കോടതിയുടെ പരിഗണനയിൽ വന്നത്. മതാചാരങ്ങൾ, സ്ത്രീകളുടെ തുല്യാവകാശം തുടങ്ങിയ വിശാലമായ ഭരണഘടനാ വിഷയങ്ങൾ പരിശോധിക്കുന്നതിനായി കേസ് ഒൻപതംഗ ബെഞ്ചിന് വിടാൻ അന്ന് തീരുമാനിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ കേസ് വീണ്ടും ചർച്ചയാകുന്നത്.



