

ഇന്ന് വൃശ്ചികം ഒന്ന് , കേരളീയ പ്രഭാതങ്ങളെ ഇനി ഭക്തിയുടെയും ശരണമന്ത്രങ്ങളുടെയും നാളുകൾ വരവേൽക്കുകയാണ്. കാറ്റിൽ കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധം നിറയുന്നു, ഒപ്പം ശരണം വിളിയുടെ ശംഖൊലിയും. 41 ദിവസം നീണ്ടു നിൽക്കുന്ന പവിത്രമായ മണ്ഡലവ്രതത്തിന് ഇന്ന് തുടക്കമാവുകയാണ്. കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവിൻ്റെ പുണ്യദർശനത്തിനായി വ്രതശുദ്ധിയോടെ മല ചവിട്ടാൻ ഭക്തലക്ഷങ്ങൾ തയ്യാറെടുക്കുന്ന പുണ്യകാലമാണിത്. 'തത്വമസി’ എന്ന മഹാവാക്യത്തിന്റെ പൊരുളായ, 'അതു നീ തന്നെയാകുന്നു' എന്ന പ്രപഞ്ച സത്യം തേടിയുള്ള ഒരു ആത്മീയ യാത്രയാണ് ഓരോ ശബരിമല തീർത്ഥാടനവും.
മറ്റു വ്രതങ്ങളിൽ നിന്ന് ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് പറയപ്പെടുന്നത്. പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം എന്നിവയാണ് വ്രതങ്ങളുടെ പൊതുവായ ലക്ഷ്യങ്ങൾ. എന്നാൽ ഹൈന്ദവ സംസ്‌കാരത്തിൽ ഏറ്റവും പ്രാധാന്യമേറിയ ഈ മണ്ഡലവ്രതം, ശാസ്താപ്രീത്യർത്ഥമായി അനുഷ്ഠിക്കുന്ന ശബരിമല വ്രതം കൂടിയാണ്.
പൗർണ്ണമിക്ക് ശേഷമുള്ള പ്രതിപദം മുതൽ അടുത്ത പൗർണ്ണമി വരെ 30 ദിവസവും, പിന്നീട് ഏകാദശി വരെയുള്ള 11 ദിവസവും ചേരുന്നതാണ് 41 ദിവസത്തെ മണ്ഡലകാലം. അയ്യപ്പമുദ്രയായ രുദ്രാക്ഷമാല ധരിച്ച്, കറുപ്പോ നീലയോ വസ്ത്രം ധരിച്ച്, വ്രതശുദ്ധിയോടെയാണ് ഓരോ അയ്യപ്പനും മല ചവിട്ടുന്നത്. ജീവിതത്തിൽ ഇന്നുവരെ ചെയ്തുപോന്ന സകല പുണ്യപാപങ്ങളെയും ഇരുമുടിക്കെട്ടായി ശിരസ്സിലേറ്റി, ഭഗവാന്റെ പാദങ്ങളിൽ സമർപ്പിച്ച് മോക്ഷം നേടുക എന്നതാണ് ഓരോ അയ്യപ്പന്റെയും ലക്ഷ്യം. ജാതിമത ഭേദമന്യേ സർവമത സാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശബരീശ സന്നിധിയിലേക്കുള്ള ഈ യാത്ര ലക്ഷക്കണക്കിന് ഭക്തർക്ക് മോക്ഷപ്രാപ്തിയാണ്.
വൃശ്ചികം ഒന്നിന് രാവിലെ ക്ഷേത്രത്തിൽ വെച്ച് രുദ്രാക്ഷം, തുളസിമാല എന്നിവയിലേതെങ്കിലും ധരിച്ചുകൊണ്ടാണ് വ്രതം ആരംഭിക്കുന്നത്. വ്രതകാലത്ത് പാലിക്കേണ്ട ചിട്ടകൾ കഠിനമാണ്, എങ്കിലും ഓരോ അയ്യപ്പനും ഇവ സന്തോഷത്തോടെ അനുഷ്ഠിക്കുന്നു.
നിഷ്കർഷ: മദ്യം, മാംസാഹാരം, പകലുറക്കം എന്നിവ പൂർണ്ണമായി ഒഴിവാക്കണം.
പഞ്ചശുദ്ധികൾ: അഹിംസ, സത്യം, ആസ്‌തേയം (കള്ളം പറയാതിരിക്കുക), ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ട് വേണം വ്രതം അനുഷ്ഠിക്കാൻ.
ശരണം വിളികൾ: പ്രാതസന്ധ്യയിലും സായംസന്ധ്യയിലും ശരണം വിളിയോടെയുള്ള ഭജനകൾ നടത്തണം.
ഒടുവിൽ ആചാരപ്രകാരം ശബരിമല ദർശനം കഴിഞ്ഞ ശേഷം ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം.