

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു. ഞായറാഴ്ച വൈകീട്ട് ഏഴുവരെ മാത്രം 69,295 പേരാണ് ദർശനം നടത്തിയത്.
സ്പോട്ട് ബുക്കിങ് വർധിപ്പിച്ചു
തീർത്ഥാടകർക്ക് സുഗമദർശനം ഉറപ്പാക്കുന്നതിനായി സ്‌പോട്ട് ബുക്കിങ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ഏഴുവരെ നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി 11,516 പേരാണ് സ്പോട്ട് ബുക്കിങ് വഴി ദർശനത്തിനെത്തിയത്.
തീർത്ഥാടകർക്ക് സുഗമദർശനം ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ശബരിമലയിലും ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.