

ശബരിമല: മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം വിജിലൻസ് എസ്‌പി അന്വേഷണം നടത്തും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വൻ ഭക്തജനത്തിരക്കുള്ള മകരവിളക്ക് സമയത്ത് സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയിരുന്നില്ലെന്ന് ബോർഡ് വ്യക്തമാക്കി.
സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് സന്നിധാനത്ത് ഷൂട്ടിംഗ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
മകരവിളക്ക് ദർശന സമയത്ത് ഷൂട്ടിംഗിനായി സംവിധായകൻ അനുമതി തേടിയിരുന്നെങ്കിലും സുരക്ഷാ ക്രമീകരണങ്ങളും ആചാരപരമായ പ്രത്യേകതകളും കണക്കിലെടുത്ത് ബോർഡ് ഇത് നിരസിച്ചിരുന്നു. ഇത് മറികടന്ന് ചിത്രീകരണം നടത്തിയെന്നാണ് ഉയർന്നുവന്ന പരാതി.
സംവിധായകന്റെ വിശദീകരണം: ആരോപണങ്ങൾ സംവിധായകൻ അനുരാജ് മനോഹർ നിഷേധിച്ചു.
സന്നിധാനത്തല്ല, പമ്പയിലാണ് താൻ ചിത്രീകരണം നടത്തിയത്. സിനിമയുടെ പശ്ചാത്തലം പമ്പയായതിനാലാണ് അവിടെ ഷൂട്ട് ചെയ്തത്.
സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്ത് ചിത്രീകരണത്തിന് അനുമതി തേടിയിരുന്നെങ്കിലും ബോർഡ് പ്രസിഡന്റ് സമ്മതിച്ചില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന എഡിജിപി എസ്. ശ്രീജിത്തിനെ കണ്ടപ്പോൾ അദ്ദേഹം നൽകിയ നിർദ്ദേശപ്രകാരമാണ് പമ്പയിൽ ഷൂട്ടിംഗ് നടത്തിയതെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷം ദേവസ്വം ബോർഡ് തുടർനടപടികൾ സ്വീകരിക്കും. സന്നിധാനം പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തുന്നത് ചട്ടലംഘനമായാണ് കണക്കാക്കപ്പെടുന്നത്.