

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ഭക്തജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ എരുമേലി വഴിയുള്ള കാനനപാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്തരുടെ സുരക്ഷയും സുഗമമായ ദർശനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വനംവകുപ്പിന്റെയും പോലീസിന്റെയും നടപടി.
വിവിധ കേന്ദ്രങ്ങളിലൂടെയുള്ള യാത്രയ്ക്ക് നിശ്ചയിച്ചിട്ടുള്ള സമയപരിധി താഴെ പറയുന്ന പ്രകാരമാണ്:
എരുമേലി (കോയിക്കൽകാവ്) വഴി: ജനുവരി 13 ഉച്ചയ്ക്ക് 12 മണി വരെ മാത്രം.
അഴുതക്കടവ്, കുഴിമാവ് വഴി: വൈകിട്ട് 3 മണി വരെ.
മുക്കുഴി വഴി: വൈകിട്ട് 5 മണി വരെ.
നിശ്ചയിച്ചിട്ടുള്ള സമയത്തിന് ശേഷം ഈ പാതകളിലൂടെ ഭക്തരെ കടത്തിവിടുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
മകരവിളക്കിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സന്നിധാനത്ത് ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മകരവിളക്ക് ദർശിക്കുന്നതിനായി ഭക്തർ പർണ്ണശാലകൾ കെട്ടി സന്നിധാനത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. ഇന്ന് ഇതുവരെ 54,000 പേർ ദർശനം നടത്തിക്കഴിഞ്ഞു. രാത്രിയോടെ ഭക്തരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലക്കലിലും പമ്പയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി മാത്രമേ ഭക്തരെ മലകയറാൻ അനുവദിക്കുന്നുള്ളൂ. മറ്റന്നാളാണ് (ജനുവരി 14) പ്രസിദ്ധമായ മകരവിളക്ക് മഹോത്സവം.