തിരുവനന്തപുരം: സംഗീത ലോകത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഇത്തവണത്തെ ഹരിവരാസനം അവാർഡ് നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.(Sabarimala Makara Vilakku preparations are completed, says the state Government )
മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ സുരക്ഷാ-സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശനത്തിനായി പർണ്ണശാല കെട്ടി താമസിക്കുന്നവർ അടുപ്പ് കൂട്ടി പാകം ചെയ്യാൻ പാടില്ല. ഇവർക്കുള്ള ഭക്ഷണം ദേവസ്വം ബോർഡ് നേരിട്ട് നൽകും.
എല്ലാ വ്യൂ പോയിന്റുകളിലും കാനന പാതകളിലും കൂടുതൽ പോലീസിനെയും സന്നദ്ധ സേനയെയും വിന്യസിക്കും. തിരുവാഭരണ ഘോഷയാത്ര, എരുമേലി പേട്ടതുള്ളൽ, ചന്ദനക്കുട മഹോത്സവം എന്നിവ സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
വനം വകുപ്പിന്റെയും പോലീസിന്റെയും കർശന നിബന്ധനകൾ പാലിച്ചു മാത്രമേ കാനന പാതയിലൂടെ സഞ്ചരിക്കാൻ അനുവദിക്കൂ. സന്നിധാനത്തെ മുറികളും മകരവിളക്ക് പാസുകളും മറിച്ച് വിൽക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
മുറികൾ ബുക്ക് ചെയ്യുന്നത് പൂർണ്ണമായും ഓൺലൈൻ വഴിയാക്കും. പാസുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ ഐഡി കാർഡും ഫോട്ടോയും നിർബന്ധമാക്കും. ക്രമക്കേട് കാട്ടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.