തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഷയത്തിൽ ആരെയും സംരക്ഷിക്കാനോ ആർക്കെങ്കിലും സംരക്ഷണം ഒരുക്കാനോ സിപിഎമ്മില്ല.സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
പീഠം കാണാതായി എന്ന് ആരോപണം ഉന്നയിച്ചത് അന്വേഷണം നേരിടുന്ന ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ആഗോള അയ്യപ്പ സംഗമത്തിന് തൊട്ടുമുൻപ് പരിപാടി അലങ്കോലപ്പെടുത്താൻ സാധിക്കുന്നതരത്തിൽ ഊഹാപോഹം എന്ന നിലയിലാണ് പ്രചരിപ്പിക്കപ്പെട്ടത്.
പരാതി ഉന്നയിച്ച പോറ്റി നടത്തിക്കൊണ്ടിരിക്കുന്ന നിരവധി ചെയ്തികൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. ഹൈക്കോടതി നിർദേശ പ്രകാരം ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. വിവാദം ഒന്നൊഴിയാതെ ഫലപ്രദമായി ഏജൻസി അന്വേഷിക്കണം. കൃത്യമായ അന്വേഷണമാണ് വേണ്ടത്. അതിന് കാലം പ്രശ്നമില്ല.ആരെയും സംരക്ഷിക്കാൻ സിപിഐ എമ്മില്ല. ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.