പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രേഖപ്പെടുത്തി. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.(Sabarimala gold theft, Unnikrishnan Potty's arrest recorded in the second case)
നേരത്തെ, ശബരിമലയിലെ ദ്വാരപാല ശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമായിരുന്നു പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കട്ടിള കടത്തി സ്വർണം മോഷ്ടിച്ച കേസിലെ അറസ്റ്റ് ഇപ്പോഴാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പോറ്റിയെ എസ്.ഐ.ടി. കസ്റ്റഡിയിൽ വിട്ടുനൽകും. സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെയാണ് ചോദ്യം ചെയ്ത് വിട്ടയച്ചത്. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് എസ്.ഐ.ടി. അറിയിച്ചു.
ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്നാണ് എസ്.ഐ.ടി.യുടെ നിഗമനം. കേസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.