തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി) കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്.(Sabarimala gold theft, Unnikrishnan Potty to be produced in Ranni court)
ദ്വാരപാലക പാളികളിലെ സ്വർണക്കൊള്ളക്ക് പുറമെ, കട്ടിള പാളികളിലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി എസ്.ഐ.ടി ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും.
ഇതേ കേസുകളിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെയും ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. മുരാരി ബാബുവിൻ്റെ കസ്റ്റഡി അപേക്ഷയും എസ്.ഐ.ടി ഇന്ന് കോടതിയിൽ നൽകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. സ്വർണപാളികൾ എന്നതിന് പകരം 'ചെമ്പ് പാളികൾ' എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയാണ് ചോദ്യം ചെയ്യലിൻ്റെ പ്രധാന കേന്ദ്രബിന്ദു.
നേരത്തെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ, ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും കവർച്ച ചെയ്ത സ്വർണത്തിന് തത്തുല്യമായ സ്വർണം പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥരോടുള്ള നിലപാട് എസ്.ഐ.ടി കടുപ്പിച്ചു. അന്വേഷണത്തിന് ആവശ്യമായ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഐ.ടി മുന്നറിയിപ്പ് നൽകി.
"ഇനി സാവകാശം നൽകാനാകില്ല. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണ്. രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സമയം അനുവദിക്കില്ല." - എസ്.ഐ.ടി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1999-ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്.