തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പിന് ശേഷം തിരികെ കേരളത്തിലെത്തിച്ചു.പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബെല്ലാരിയിലെ സ്വർണ വ്യാപാരിയുടെ ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയ 400 ഗ്രാം സ്വർണം ദ്വാരപാലക ശിൽപ്പത്തിന്റേതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ബംഗലുരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിന്‍റെ രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്നതെന്നു സംശയിക്കുന്ന സ്വർണം കണ്ടെത്തിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധന്റെ കൂടുതൽ ഇടപാടുകൾ പരിശോധിക്കുകയാണ് എസ്ഐടി.
അതേ സമയം,ഗൂഢാലോചനയിൽ പങ്കില്ലെന്ന് കണ്ടെത്തിയാൽ ഗോവർധനെ സാക്ഷിയാക്കാൻ എസ്ഐടി നിയമോപദേശം തേടും. വൈകിട്ട് നാലരയോടെ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സംഘം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. കസ്റ്റഡിയിലെടുത്ത് സ്വർണമടക്കം ഓഫീസിലെത്തിച്ചു. അടുത്ത് ദിവസം തന്നെ ഇവ കോടതിയിൽ ഹാജരാക്കും.ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ പരിശോധന പൂർത്തിയായി.