തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പപാളി കടത്തിയ കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സന്നിധാനത്തെ കട്ടിളപാളി കടത്തിയ കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം അവിടെയെത്തിയാകും അറസ്റ്റ് ചെയ്യുക. ഇതിനായി കോടതിയുടെ അനുമതി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.(Sabarimala gold theft, Tantri's arrest in second case to be recorded in jail today)
സ്വർണം മാറ്റി ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ടതായും ഇതിലൂടെ സ്വർണ്ണക്കൊള്ളയുടെ ഗൂഢാലോചനയിൽ അദ്ദേഹം പങ്കാളിയായെന്നുമാണ് എസ്.ഐ.ടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി നാളെ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ കഴിഞ്ഞ ദിവസവും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തോട് വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ഉന്നതർ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ.