

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, നിലവിലെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ എന്നിവരിലേക്കും അന്വേഷണം എത്തുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ആരോപിച്ചു. മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയുടെ ശക്തമായ നിരീക്ഷണമുള്ളതുകൊണ്ടാണ് അന്വേഷണം ഇത്രയെങ്കിലും മുന്നോട്ട് പോയത്. അല്ലെങ്കിൽ അന്വേഷണം നേരത്തെ ആവിയായിപ്പോകുമായിരുന്നു.ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാർ പല കാര്യങ്ങളും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നുണ്ടെന്നും, അതിനാലാണ് അദ്ദേഹത്തിൻ്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും മുരളീധരൻ ആരോപിച്ചു. കോൺഗ്രസ് എന്നും ഭക്തർക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാമിൻ്റെ മൊഴിയെടുക്കും; പ്രമുഖരെ പോറ്റി കബളിപ്പിച്ചെന്ന് എസ്ഐടി
ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിൻ്റെ മൊഴിയെടുക്കുന്നതിനായി സമയം തേടുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക പാളികൾ പ്രതിയായ പോറ്റി ജയറാമിൻ്റെ വീട്ടിൽ കൊണ്ടുപോയിരുന്നു. കേസിൽ ജയറാമിനെ സാക്ഷിയാക്കും എന്നും എസ്ഐടി വ്യക്തമാക്കി (Sabarimala Gold Theft).കേസിലെ മുഖ്യപ്രതിയായ പോറ്റി, ജയറാമിനെ പോലുള്ള പ്രമുഖരെ വരെ കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിയായ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അന്വേഷണസംഘം നാളെ (നവംബർ 24) കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് ഫലം ലഭിച്ചതിന് ശേഷം മാത്രമായിരിക്കും കൂടുതൽ അറസ്റ്റുകളിലേക്ക് അന്വേഷണസംഘം നീങ്ങുക. നിലവിൽ പത്മകുമാറിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകളിലാണ് തുടർപരിശോധന നടക്കുന്നത്. സ്വർണക്കൊള്ള അന്നത്തെ ഭരണ നേതൃത്വവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എസ്ഐടി അറിയിച്ചു.