കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് ദേവസ്വം ബോർഡും സംസ്ഥാന മന്ത്രിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ അയ്യപ്പൻ്റെ തങ്കവിഗ്രഹവും കളവ് പോകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോറ്റി കുടുങ്ങിയാൽ ദേവസ്വം ബോർഡ് അംഗങ്ങളും മന്ത്രിയും ഉൾപ്പെടെയുള്ളവർ കുടുങ്ങുമെന്നും, അതിനാൽ പോറ്റിയെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം , പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഡൽഹി യാത്രയെക്കുറിച്ചും രൂക്ഷമായ വിമർശനങ്ങളുയർത്തി.
മുഖ്യമന്ത്രി ഡൽഹിയിൽ ചെന്ന ശേഷം എന്തു മാറ്റമാണ് ഉണ്ടായതെന്ന് എല്ലാവർക്കും അറിയാമെന്നും, പിണറായി വിജയനെ ബ്ലാക്ക് മെയിൽ ചെയ്തത് ആരാണെന്നും വി.ഡി. സതീശൻ ചോദിച്ചു.
പ്രതിപക്ഷത്തെ കബളിപ്പിച്ചാൽ മനസ്സിലാക്കാം, എന്നാൽ ഇത് കൂടെയുള്ള മന്ത്രിമാരെ പോലും പറ്റിക്കുകയായിരുന്നു.ഒരിക്കലും ഒപ്പുവെക്കരുത് എന്ന് സി.പി.ഐ. മന്ത്രിമാർ പറഞ്ഞപ്പോൾ മുഖ്യമന്ത്രി മൗനം അവലംബിച്ചു.സി.പി.എം. നേതാവ് എം.എ. ബേബി വിധേയനെപ്പോലെ നിൽക്കുകയാണ്. സീതാറാം യെച്ചൂരി ആയിരുന്നെങ്കിൽ ഇത് നടക്കില്ലായിരുന്നെന്നും വി.ഡി. സതീശൻ പറഞ്ഞു.