എറണാകുളം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി ജയിലിലാകുമ്പോൾ മാത്രമേ ഈ വിഷയം അവസാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു. (Sabarimala gold theft controversy is not over, says Rajeev Chandrasekhar)
പല കാര്യങ്ങളിലും യുടേൺ അടിച്ച സർക്കാരാണിത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശബരിമല യുവതീപ്രവേശന വിഷയത്തിലും സർക്കാർ നിലപാട് മാറ്റിയേക്കാം. മുൻപ് അയ്യപ്പ സംഗമം നടത്തിയ ചരിത്രവും ഈ സർക്കാരിനുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം കവർന്നിട്ട് വീഴ്ചയില്ലെന്നാണ് സർക്കാർ പറയുന്നത്. എൽഡിഎഫിന്റെ ‘ഒന്നായി തുടരാം’ എന്ന മുദ്രാവാക്യത്തെ അദ്ദേഹം ചോദ്യം ചെയ്തു. “സ്വർണ്ണക്കൊള്ളക്കാരാണോ ഒന്നായി തുടരേണ്ടത്?” എന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫിന്റെ ‘കടക്ക് പുറത്ത്’ മുദ്രാവാക്യത്തെ പരിഹസിച്ച അദ്ദേഹം, കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയുമാണ് പുറത്തുപോകേണ്ടതെന്ന് കൂട്ടിച്ചേർത്തു.
വരുന്ന തിരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയാണോ അതോ ശബരിമല കൊള്ളക്കാരാണോ നാട് ഭരിക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.



