തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ പോലീസ് മെല്ലെപ്പോക്ക് നടത്തുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഇഞ്ചക്കലിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്തേക്കാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കേസിൽ പ്രമുഖരുടെ പങ്ക് മറച്ചുവെക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.(Sabarimala gold theft case, Youth Congress says slow progress in investigation)
അതിനിടെ, കേസിൽ പ്രവാസി വ്യവസായി നൽകിയ മൊഴിയുടെ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കൾ തന്റെ കൈവശമുണ്ടെന്ന് പ്രതിയായ ഡി. മണി അവകാശപ്പെട്ടതായും അത് ചാക്കിൽ കെട്ടിയ നിലയിൽ കാണിച്ചതായും വ്യവസായി മൊഴി നൽകി.
ഈ വസ്തുക്കൾ തനിക്ക് നൽകിയത് ഉണ്ണിക്കൃഷ്ണൻ പോറ്റിയാണെന്ന് ഡി. മണി പറഞ്ഞതായും വ്യവസായി എസ്.ഐ.ടിയെ അറിയിച്ചു. വസ്തുക്കൾക്ക് വില നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് വാങ്ങാൻ കഴിഞ്ഞില്ലെന്നും വ്യവസായി വ്യക്തമാക്കി. ഡി. മണിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. ഇയാൾക്ക് പുറമെ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.