കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റിമാൻഡ് കാലാവധി 80 ദിവസം പിന്നിട്ടതിനാൽ തനിക്ക് ജാമ്യം നൽകണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വാദിച്ചു. എന്നാൽ, ഈ ഘട്ടത്തിൽ മുഖ്യപ്രതിക്ക് ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ എതിർത്തു. ഈ അപേക്ഷയിൽ ജനുവരി 14-ന് വിധി പറയും.(Sabarimala gold theft case, Verdict on Unnikrishnan Potty's bail plea to be pronounced on January 14)
അതേസമയം ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ അപേക്ഷ തള്ളിയത്. അന്വേഷണ സംഘം ഹാജരാക്കിയ ഗൗരവകരമായ തെളിവുകളും വാദങ്ങളും കോടതി ശരിവെച്ചു.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ പത്മകുമാറിന് ഇപ്പോൾ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എസ്‌ഐടി (SIT) റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
കോടതി വിധിക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. അയ്യപ്പന്റെ സ്വർണ്ണം കവർന്നവർക്ക് സിപിഎം കുടപിടിക്കുകയാണെന്നും, പത്മകുമാറിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിജിലൻസ് കോടതിയുടെ നിലപാട് പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.