കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളിലൊരാളായ എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായി. കേസിൽ ഡിസംബർ 3-ന് വിധി പറയും. അതേസമയം, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിൻ്റെ ജാമ്യാപേക്ഷയിൽ നവംബർ 29-നാണ് വിധി പറയുക.(Sabarimala gold theft case, Verdict on N Vasu's bail plea on December 3)
സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ എൻ. വാസു വിരമിച്ചിരുന്നു എന്നാണ് പ്രതിഭാഗം വാദിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉത്തരവിറങ്ങുന്ന സമയത്തും അദ്ദേഹം ചുമതലയിൽ ഉണ്ടായിരുന്നില്ല. വാസുവിൻ്റെ അറിവോടെയല്ല ഒന്നും നടന്നതെന്നും, മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കാൻ ബോർഡിന് കൈമാറുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു. അതിനെ ശുപാർശയായി കാണാനാവില്ലെന്നും പ്രതിഭാഗം കോടതിയിൽ അറിയിച്ചു.
കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് വാസുവിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സി.പി.എം. നേതാവ് എ. പത്മകുമാറിനെതിരായ പാർട്ടി നടപടി വൈകും. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാനാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിലപാട് ആവർത്തിച്ചു. വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ വഞ്ചിച്ചെന്ന് പറഞ്ഞ അദ്ദേഹം, സ്വർണ മോഷണക്കേസിൽ ഉൾപ്പെട്ട ആർക്കും സംരക്ഷണം ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
സ്വർണ മോഷണക്കേസിൽ റിമാൻഡിലായിട്ടും പത്മകുമാറിനെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നടപടി വൈകുന്നതിലുള്ള അതൃപ്തി പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി.) അപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക.
എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യതയേറി. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വെക്കണമെന്ന് ബി.എൻ.എസ്. നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിത്. പ്രതിയുടെ പ്രായം, കുറ്റകൃത്യങ്ങളുടെ സ്വഭാവം തുടങ്ങിയ നിയമകാര്യങ്ങൾ പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. ഡി.ജി.പിക്കും നടപടിയിൽ അതൃപ്തിയുണ്ട്.
തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ പോലീസുകാർ സംഭവത്തിൽ വിശദീകരണം നൽകി. ഒരു എസ്.ഐയും നാല് പോലീസുകാരുമാണ് വാസുവിനെ കൊണ്ടുപോയത്. ബോധപൂർവം ചെയ്തതല്ലെന്നും വാസുവിൻ്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നുമാണ് ഇവരുടെ വിശദീകരണം. സംഭവത്തിൽ എ.ആർ. കമാൻഡൻ്റാണ് അന്വേഷണം നടത്തുന്നത്.