തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ റിമാൻഡിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മറ്റുള്ളവർ നൽകിയ പണം ഉപയോഗിച്ച് 'സ്പോൺസർ' ചമഞ്ഞാണ് പോറ്റി തട്ടിപ്പുകൾക്ക് ഇടനില നിന്നതെന്നാണ് കണ്ടെത്തൽ. വൻകിട വ്യാപാരികളെയും വ്യവസായികളെയും സ്വാധീനിച്ച് അവരിൽ നിന്ന് പണം വാങ്ങിയായിരുന്നു തട്ടിപ്പ്.(Sabarimala gold theft case, Unnikrishnan Potty became a sponsor with other people's money)
സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധൻ ഒന്നരക്കോടി രൂപയോളമാണ് പോറ്റി വഴി ശബരിമലയിലേക്ക് നൽകിയത്. കൂടാതെ ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ വ്യവസായികളിൽ നിന്നും വലിയ തുകകൾ പോറ്റി വാങ്ങിയിരുന്നു. എന്നാൽ ഈ പണമെല്ലാം കൃത്യമായി ബോർഡിന് നൽകുന്നതിന് പകരം ഉണ്ണിക്കൃഷ്ണൻ പോറ്റി വകമാറ്റി ചെലവഴിച്ചതായാണ് സൂചന. മറ്റുള്ളവർ നൽകിയ പണം പലിശയ്ക്ക് നൽകി പോറ്റി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിലെ പുതിയ വെളിപ്പെടുത്തലുകൾ വിഗ്രഹ തട്ടിപ്പിലേക്കും വിരൽ ചൂണ്ടുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള 'ഡി മണി' എന്ന സംഘം വിഗ്രഹ തട്ടിപ്പിനായി തിരുവനന്തപുരത്ത് എത്തിയതായി വ്യവസായി മൊഴി നൽകിയിട്ടുണ്ട്. ഒരു വാഹനം നിറയെ പണവുമായാണ് ഈ സംഘം എത്തിയതെന്ന് മൊഴിയിൽ പറയുന്നു.