തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായകമായ ചോദ്യം ചെയ്യൽ നടപടികളുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) മുന്നോട്ട്. കസ്റ്റഡിയിൽ ലഭിച്ച മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.(Sabarimala gold theft case, Unnikrishnan Potty and Murari Babu to be questioned together today)
നാളെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് ഇരുവരെയും ഒരുമിച്ച് നിർത്തി തെളിവെടുപ്പ് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഐ.ടി. 29-ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പോറ്റിയുടെ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനും അന്വേഷണ സംഘം ശ്രമിച്ചേക്കും.
കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ദ്വാരപാലക ശില്പങ്ങളിലെ പാളികളിൽ നിന്ന് സ്വർണം കവർച്ച ചെയ്ത കേസിലും, സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയ കേസിൽ ആറാം പ്രതിയുമാണ് ഇയാൾ.
തട്ടിപ്പിന് വേണ്ടി മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ.
നേരത്തെ, സ്വർണപ്പാളികളിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും ചേർന്ന് ഉരുക്കി മാറ്റിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകൾ സാധൂകരിക്കുന്ന തെളിവുകൾ ശേഖരിക്കാനാകും സംയുക്ത ചോദ്യം ചെയ്യലിലൂടെ അന്വേഷണ സംഘം ശ്രമിക്കുക.