തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഉന്നതരുടെ പങ്കാളിത്തം ഉൾപ്പെടെയുള്ള വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരെയും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം വിജിലൻസ് കോടതിയിൽ എസ്.ഐ.ടി. അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.(Sabarimala gold theft case, SIT to take Unnikrishnan Potty and Murari Babu into custody today )
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ കട്ടിളപ്പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ. കട്ടിളപ്പാളി കേസ്, ദ്വാരപാലക കേസ് എന്നിവയിലും മുരാരി ബാബു പ്രതിയാണ്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിന്റെ തീരുമാനം അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ വാദം. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി യു.ഡി.എഫ്. എം.പിമാർ ഇന്ന് പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തും. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യു.ഡി.എഫിന്റെ ശക്തമായ ഈ നീക്കം. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഏകോപനം ആന്റോ ആന്റണിക്കാണ്.
സംസ്ഥാനത്തെ എസ്.ഐ.ടി. അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്ന് യു.ഡി.എഫ്. എം.പിമാർ ആരോപിക്കുന്നു. നേരത്തെ കെ.സി. വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. രാജ്യസഭയിൽ ഇന്ന് എസ്.ഐ.ആർ. വിഷയത്തിലെ ചർച്ച തുടരും. ലോക്‌സഭയിൽ ധനവിനിയോഗ ബില്ല് ചർച്ചയ്‌ക്കെടുക്കും.