തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം. ഒരു ദിവസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. സ്വർണ്ണക്കൊള്ളയിൽ ഉന്നത ഇടപെടൽ സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നത്.(Sabarimala gold theft case, SIT to take A Padmakumar into custody)
കട്ടിളപ്പാളി കേസിന് പിന്നാലെയാണ് ദ്വാരപാലക ശിൽപ കവർച്ചയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും എ. പത്മകുമാറിനെ എസ്.ഐ.ടി. പ്രതി ചേർത്തത്. കവർച്ചയുടെ ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതിയിൽ വാദം കേൾക്കും. കൂടാതെ, കേസിൽ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം നടക്കും.
ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ. വാസുവിനെ റിമാൻഡ് കാലാവധി നീട്ടുന്നതിനായി ഇന്ന് കോടതിയിൽ ഹാജരാക്കും. ശബരിമല കേസിലെ കള്ളപ്പണ ഇടപാട് പരിശോധിക്കാൻ കേസ് രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമർപ്പിച്ച അപേക്ഷ ഡിസംബർ 10-നാണ് വിജിലൻസ് കോടതി പരിഗണിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ബോർഡ് പ്രസിഡന്റുമാർ അടക്കമുള്ള ഉന്നതർക്കെതിരെ അന്വേഷണം നീളുന്നത് ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ തന്നെ അത്യപൂർവമായ സംഭവമാണ്.