കൊല്ലം: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത, വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് യഥാർത്ഥത്തിലുള്ളതാണോ അതോ മാറ്റപ്പെട്ടതാണോ എന്നതിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. 11 കിലോ തൂക്കമുള്ള ഈ ശില്പം 2017-ൽ ശബരിമലയിലെ പഴയ കോൺക്രീറ്റ് കൊടിമരം മാറ്റിയപ്പോൾ ലഭിച്ചതാണ്.(Sabarimala gold theft case, SIT to conduct scientific examination on Vaji Vahanam)
ഇത് പുതിയ കൊടിമര നിർമ്മാണത്തിനിടെ കാണാതായെന്നും ഒരു സമ്പന്നന് വിറ്റുവെന്നും നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. വിവാദമായപ്പോൾ, വാജിവാഹനം തന്റെ പക്കൽ സുരക്ഷിതമായി ഉണ്ടെന്നും വീട്ടിലെ പൂജാമുറിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും തന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഇത് തിരിച്ചെടുക്കാൻ ദേവസ്വം ബോർഡിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് എസ്.ഐ.ടി റെയ്ഡിൽ ഇത് കണ്ടെത്തുകയായിരുന്നു.
സ്വർണ്ണക്കൊള്ളക്കേസിൽ നേരിട്ട് ഭാഗമല്ലാത്ത ഈ ശില്പം എന്തിന് പോലീസ് പിടിച്ചെടുത്തു എന്ന ചോദ്യത്തിന്, ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനാണെന്നാണ് എസ്.ഐ.ടിയുടെ മറുപടി. സ്വർണ്ണം മാറ്റപ്പെട്ടോ അല്ലെങ്കിൽ വ്യാജമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.