തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തെളിവെടുപ്പ് ആരംഭിച്ചു. തെളിവെടുപ്പിനായി പോറ്റിയെ ഇന്ന് പുലർച്ചെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും.(Sabarimala gold theft case, SIT takes Unnikrishnan Potty to Bengaluru for evidence collection)
അതേസമയം, കേസിൽ പ്രതിപ്പട്ടികയിലുള്ള കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. ദ്വാരപാലക ശിൽപ്പത്തിലെ പാളികളിലെ സ്വർണം കടത്തിയ കേസിൽ ആകെ 10 പ്രതികളാണുള്ളത്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിന്റെയും അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
കൽപേഷിനെക്കുറിച്ച് വിവരം ലഭിച്ചു: ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം കൈവശമുണ്ടെന്ന് പോറ്റിയും സ്മാർട്ട് ക്രിയേഷൻസും മൊഴി നൽകിയിട്ടുള്ള കൽപേഷിനെക്കുറിച്ച് പ്രത്യേക സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനു മുൻപ് ചില ജീവനക്കാരെ കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.
പ്രതിപ്പട്ടികയിൽ ഉള്ളവർ: നിലവിൽ സർവീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാറും മാത്രമാണ് പ്രതിചേർക്കപ്പെട്ടതിൽ സർവീസിലുള്ളവർ. മുൻ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരിലേക്കാകും ഇനി അന്വേഷണം എത്തുക.
ഇന്നലെ മുരാരി ബാബുവിന്റെയും പ്രതിപ്പട്ടികയിലുള്ള മറ്റ് ചിലരുടെയും വീടുകളിൽ പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.