പത്തനംതിട്ട: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ നിയമനടപടികൾ വേഗത്തിലാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു. തൃശൂർ സ്വദേശിയായ അഡ്വ. ഉണ്ണികൃഷ്ണനെ ഈ സ്ഥാനത്തേക്ക് നിയമിക്കാനാണ് പ്രത്യേക അന്വേഷണ സംഘം (SIT) സർക്കാരിനോട് ശുപാർശ ചെയ്തത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ഹൈക്കോടതി നിർദ്ദേശപ്രകാരം എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് വിശദമായ പരിശോധന നടത്തി. പ്രധാനപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയായിരുന്നു നടപടി. ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികളാണ് സംഘം പ്രധാനമായും പരിശോധിച്ചത്. ഈ വാതിൽപ്പാളികൾ സ്ട്രോങ്ങ് റൂമിൽ നിന്ന് പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ മാറ്റിയ ശ്രീകോവിൽ വാതിൽപ്പാളികൾ സ്ട്രോങ്ങ് റൂമിൽ നിന്നും കണ്ടെടുത്തു.പഴയ കൊടിമരത്തിൽ നിന്ന് മാറ്റിയ സ്വർണ്ണപ്പാളികളും മറ്റു വസ്തുക്കളും പെട്ടി തുറന്ന് പരിശോധിച്ചു.അയ്യപ്പചരിതം കൊത്തിയ സ്വർണ്ണപ്പാളികളിലെ സ്വർണ്ണത്തിന്റെ അളവിൽ മാറ്റമുണ്ടോ എന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും.
അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരൻ നേരത്തെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധനകൾ നടക്കുന്നത്. നവംബർ പകുതിയോടെ എസ്ഐടി സമാനമായ രീതിയിൽ പരിശോധനകൾ നടത്തിയിരുന്നു. സ്വർണ്ണപ്പാളികളിലെ മായം കണ്ടെത്താൻ ഫോറൻസിക് സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്.