തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഡി. മണിയുടെ മുഖ്യസഹായി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലെത്തിയ അന്വേഷണസംഘം, വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട് വിദേശ വ്യവസായി നൽകിയ നിർണ്ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.(Sabarimala gold theft case, SIT arrives in Dindigul, questions D Mani's aide)
ഡി. മണിയും സംഘവും 2017 മുതൽ 2023 വരെയുള്ള കാലയളവിൽ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് 1000 കോടി രൂപയുടെ അനധികൃത ഇടപാടുകളാണ് ലക്ഷ്യമിട്ടിരുന്നതെന്ന് എസ്.ഐ.ടി വ്യക്തമാക്കുന്നു. ശബരിമലയും ഉപക്ഷേത്രങ്ങളും കൂടാതെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലും സംഘം കണ്ണുവെച്ചിരുന്നു. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇടപാടുകൾ പരാജയപ്പെട്ടതായാണ് വിവരം.
ശബരിമലയിൽ നിന്ന് സ്വർണ്ണത്തിന് പുറമെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിന് പിന്നിൽ ഡി. മണിയാണെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു. 2020 ഒക്ടോബർ 20-ന് ശബരിമലയിലെ ഒരു ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി. മണിയും ചേർന്ന് പണം കൈമാറിയതായും മൊഴിയിലുണ്ട്. ഡി. മണിക്ക് വേണ്ടി കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് സൂചന. ചെന്നൈ സ്വദേശിയായ ഡി. മണിയെ (ബാലമുരുകൻ) കഴിഞ്ഞ ദിവസമാണ് എസ്.ഐ.ടി കണ്ടെത്തിയത്.