കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എൻ. വാസുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടുന്നതിനായി പ്രതിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. നേരത്തെ ഒരു തവണ വാസുവിന്റെ റിമാൻഡ് നീട്ടിയിരുന്നു.(Sabarimala gold theft case, N Vasu's remand period ends today)
2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പായി രേഖപ്പെടുത്തിയതെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. താൻ വിരമിച്ചതിന് ശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും അതിനാൽ കുറ്റക്കാരനല്ലെന്നുമാണ് എൻ. വാസുവിന്റെ പ്രധാന വാദം. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിനായി ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശുപാർശയെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. വാസുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
അതേസമയം, ശബരിമല സ്വർണപാളി കേസിൻ്റെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്ന് കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കും. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന് കേസ് രേഖകളായ എഫ്ഐആറും അനുബന്ധ രേഖകളും വേണമെന്നാണ് ഇഡിയുടെ ആവശ്യം. കേസ് രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി. കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിജിലൻസ് കോടതിയെ സമീപിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചതിനെ തുടർന്നാണ് ഇന്ന് അപേക്ഷ നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷമേ കേസ് രേഖകൾ കൈമാറണോ വേണ്ടയോ എന്ന് വിജിലൻസ് കോടതി തീരുമാനിക്കാവൂ എന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്.