കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു ജയിലിൽ തുടരും. കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.(Sabarimala gold theft case, N Vasu's bail plea rejected)
പ്രതിഭാഗം ഉന്നയിച്ച പ്രായവും ആരോഗ്യപ്രശ്നങ്ങളും കോടതി പരിഗണിച്ചില്ല. ഇതോടെ എൻ. വാസു ജയിലിൽ തുടരും കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019-ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൈമാറുമ്പോൾ സ്വർണം പൂശിയ കട്ടിളപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് എൻ. വാസുവിന്റെ അറിവോടെയാണ് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ.
ഈ കണ്ടെത്തലുകൾ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. സ്വർണപ്പാളികൾ കൈമാറുമ്പോൾ എൻ. വാസു സ്ഥാനത്തുണ്ടായിരുന്നില്ലെന്നും വിരമിച്ചിരുന്നുവെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ, ഈ വാദങ്ങൾ കോടതിയിൽ നിലനിന്നില്ല.
കേസുമായി ബന്ധപ്പെട്ട് എൻ. വാസുവിന് കൃത്യമായ ധാരണയുണ്ടായിരുന്നു. സ്വർണക്കൊള്ളയുടെ ഗൂഢാലോചനയിലടക്കം വാസുവിന് പങ്കുണ്ടായിരുന്നു. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സമയം ദീർഘിപ്പിച്ചത്.
കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ദേവസ്വം ബെഞ്ച് ഒരു മാസം കൂടി സമയം അനുവദിച്ചത്.
സ്വർണക്കൊള്ളയിൽ സമാന്തര അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എഫ്ഐആർ, അനുബന്ധ രേഖകൾ എന്നിവ ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഈ രേഖകൾ ആവശ്യപ്പെട്ടത്.