കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി എൻ. വാസു ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നു. ഇന്ന് ജാമ്യഹർജി സമർപ്പിക്കും. ഉദ്യോഗസ്ഥർ അയച്ച ഫയൽ ദേവസ്വം ബോർഡിൻ്റെ തീരുമാനത്തിനായി വിടുക മാത്രമാണ് ചെയ്തതെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.(Sabarimala gold theft case, N Vasu moves High Court seeking bail)
സ്വർണ്ണം കൈമാറാൻ താൻ ശുപാർശ ചെയ്തിട്ടില്ലെന്നും എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ പറയുന്നു. എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. റിമാൻഡ് നീട്ടുന്നതിനായി പ്രതിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. നേരത്തെ ഒരു തവണ റിമാൻഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ വാസു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഡിസംബർ 3-ന് തള്ളിയിരുന്നു.
2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻ്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ. അതിനിടെ, കേസിലെ എഫ്.ഐ.ആർ. അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്ന് കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കും. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിൻ്റെ ഭാഗമായാണ് ഇ.ഡി.യുടെ നീക്കം.