തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ രണ്ടാം പ്രതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.(Sabarimala gold theft case, Murari Babu's custody to end today)
സ്വർണക്കൊള്ളക്കേസിൽ എസ്ഐടി ഇന്ന് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും പോറ്റിയുടെ അറസ്റ്റ് അന്ന് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തുടർന്ന് സന്നിധാനത്ത് എത്തിച്ചുള്ള തെളിവെടുപ്പ് നടന്നേക്കും. പോറ്റി നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ്.
നരേഷ്, ഗോവർധൻ എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇവരെ ഒരുമിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നത്. സ്വർണപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചന കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
നേരത്തെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തുല്യമായ സ്വർണം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥരോട് എസ്ഐടി നിലപാട് കടുപ്പിച്ചു. അന്വേഷണത്തിന് ആവശ്യമായ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
1999-ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണം. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അത്യാവശ്യമാണെന്നും, ഈ രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി വ്യക്തമാക്കി.