

കൊച്ചി: ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി. ആറാഴ്ചത്തെ സമയം കൂടിയാണ് ഹൈക്കോടതി അനുവദിച്ചത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ദേവസ്വം ബെഞ്ചിന്‍റെ നടപടി.
മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും മുദ്രവെച്ച കവറിൽ എസ് ഐ ടി കൈമാറി. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് എസ് ഐ ടിയോട് നിർദേശിച്ചു. സന്നിധാനത്തുനിന്ന് ശേഖരിച്ച സ്വർണ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഒരാഴ്ചക്കുള്ളിൽ ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.
സ്വർണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിന് കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയ്ക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സർക്കാരിന്‍റെ മറുപടി കൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് നിർദേശം. അതേസമയം, കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസുവിന്‍റെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് തള്ളി. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു.