തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ നിർണ്ണായക നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതി മുരാരി ബാബുവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ഉടൻ സമൻസ് അയക്കും. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് മുരാരി ബാബുവിനെതിരെ ഇ.ഡി പിടിമുറുക്കുന്നത്.(Sabarimala gold theft case, ED to question Murari Babu)
മുരാരി ബാബുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ദ്വാരപാലക ശില്പത്തിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയതിന്റെ നിർണ്ണായക തെളിവുകൾ ഇ.ഡിക്ക് ലഭിച്ചു. ഇയാളുടെ പേരിൽ വരവിൽ കവിഞ്ഞ സ്വത്തുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ എട്ടോളം സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി. ഇതിന്റെ ഭൂമി രേഖകൾ മരവിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൽ നിന്ന് 100 ഗ്രാം സ്വർണ്ണക്കട്ടികൾ ഇ.ഡി പിടിച്ചെടുത്തു. ചില ഉദ്യോഗസ്ഥർക്ക് ഈ ഇടപാടിൽ അസ്വാഭാവികമായ സാമ്പത്തിക ബന്ധമുള്ളതായും ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം, കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചു തുടങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലിൽ പ്രത്യേക അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കി. ഫെബ്രുവരി 15-നകം ആദ്യഘട്ട കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് സിറ്റിന്റെ നീക്കം.