കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും.(Sabarimala gold theft case, ED plea seeking FIR in court again today)
ഇഡിക്ക് രേഖകൾ കൈമാറാൻ കഴിയില്ലെന്ന വാദമാണ് സർക്കാർ കോടതിയിൽ മുന്നോട്ട് വെക്കുക. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഇഡിയുടെ ആവശ്യത്തെ ശക്തമായി എതിർക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, കേസിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന നിലപാടിൽ ഇഡി ഉറച്ചുനിൽക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകൾ അനിവാര്യമാണെന്ന് ഇഡി കോടതിയെ അറിയിക്കും.