ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഡി മണിയെ വിശദമായി ചോദ്യം ചെയ്യും; മൊഴികളിൽ ദുരൂഹതയെന്ന് SIT | Sabarimala

അന്വേഷണം രാജ്യാന്തര ലോബിയിലേക്ക്
Sabarimala gold theft case, D Mani to be questioned in detail
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക കണ്ണിയെന്ന് സംശയിക്കുന്ന ഡി. മണിയെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഡിണ്ടിഗലിലെ സ്ഥാപനത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഇയാൾ സഹകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. മണിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാനും എസ്.ഐ.ടി തീരുമാനിച്ചിട്ടുണ്ട്.(Sabarimala gold theft case, D Mani to be questioned in detail)

താമസസ്ഥലത്ത് വെച്ച് രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലും താൻ ഡി. മണിയല്ലെന്നും എം.എസ്. മണിയാണെന്നുമാണ് ഇയാൾ വാദിച്ചത്. തനിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്നും, തന്റെ സുഹൃത്ത് ബാലമുരുകന്റെ ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ഇയാൾ മൊഴി നൽകി. പ്രതികളിൽ ഒരാളുടെ ഫോണിൽ ബാലമുരുകന്റെ ഈ നമ്പർ കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ മണിയിലേക്ക് എത്തിച്ചത്.

എന്നാൽ ഇയാളുടെ വാദങ്ങൾ തള്ളിക്കൊണ്ട് പ്രവാസി വ്യവസായി രംഗത്തെത്തി. എസ്.ഐ.ടി ചോദ്യം ചെയ്തത് താൻ കണ്ട അതേ ഡി. മണിയെ തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതേത്തുടർന്ന് പ്രവാസി വ്യവസായിയിൽ നിന്ന് അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും. ഡി. മണി കേസിൽ സാങ്കൽപ്പിക കഥാപാത്രമല്ലെന്ന് തെളിഞ്ഞതോടെ ഇയാളുടെ സഹായി വിരുതനഗർ സ്വദേശി ശ്രീകൃഷ്ണന്റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി.

സ്വർണ്ണക്കടത്തിന് പിന്നിൽ രാജ്യാന്തര ലോബിയുണ്ടോ എന്ന് കണ്ടെത്താൻ ഡി. മണിയുടെ ചോദ്യം ചെയ്യൽ അത്യന്താപേക്ഷിതമാണെന്ന് എസ്.ഐ.ടി കരുതുന്നു. സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ പോറ്റിയുമായുള്ള മണിയുടെ ബന്ധത്തെക്കുറിച്ചും ദുരൂഹത തുടരുകയാണ്. തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയാണ് അന്വേഷണ സംഘം മടങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com