കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. രണ്ടു ദിവസത്തേക്ക് ആണ് കാലാവധി. നാളെ വൈകിട്ട് 5 മണിവരെയാണ് ഇത്.(Sabarimala gold theft case, Court remands A Padmakumar in SIT custody)
കസ്റ്റഡി കാലാവധിക്ക് ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കോടതിക്ക് പുറത്ത് ബി.ജെ.പി., കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് എസ്.ഐ.ടി. കോടതിയിൽ ശക്തമായി വാദിച്ചു. സ്വർണക്കൊള്ളയിലെ മുഖ്യ സൂത്രധാരൻ എ. പത്മകുമാർ ആണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പലതവണ നോട്ടീസ് നൽകിയിട്ടും പത്മകുമാർ ചോദ്യം ചെയ്യലിന് ഹാജരായില്ല, ഇത് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതിനെ സൂചിപ്പിക്കുന്നു.
അദ്ദേഹം വിദേശത്തടക്കം യാത്ര ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ ചോദ്യം ചെയ്യൽ അനിവാര്യമാണ്. എസ്.പി. ശശിധരൻ ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം പത്മകുമാറിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.