കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കൊല്ലം വിജിലൻസ് കോടതി തള്ളി. കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും ഇനിയും തൊണ്ടിമുതലുകൾ കണ്ടെത്താനുണ്ടെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.(Sabarimala gold theft case, Court rejects both bail applications of Unnikrishnan Potty)
കേസിൽ ആദ്യം അറസ്റ്റിലായ ആളാണെന്നും ജയിലിലായിട്ട് ഇപ്പോൾ 90 ദിവസം പൂർത്തിയാകുകയാണെന്നും കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യത്തിന് അപേക്ഷിച്ചത്. ദീർഘകാലമായി കസ്റ്റഡിയിൽ കഴിയുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചന പൂർണ്ണമായും പുറത്തുകൊണ്ടുവരാനുണ്ട്. കൊള്ളയടിക്കപ്പെട്ട സ്വർണ്ണം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ ഇനിയും കണ്ടെടുക്കാനുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എസ്.ഐ.ടി കോടതിയെ ബോധിപ്പിച്ചു.
ഇത് രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ നിഷേധിക്കപ്പെടുന്നത്. നേരത്തെ ഇദ്ദേഹം സമർപ്പിച്ച ജാമ്യാപേക്ഷകൾ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് കോടതിയെ സമീപിച്ചതെങ്കിലും അവിടെ നിന്നും അനുകൂല വിധി ഉണ്ടായില്ല.