കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കേസിലെ ഗൗരവം കണക്കിലെടുത്താണ് കോടതി നടപടി.(Sabarimala gold theft case, Court rejects A Padmakumar's bail plea)
സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
രണ്ട് കേസുകളിലുമായി നൽകിയ ജാമ്യാപേക്ഷകൾ വരാനിരിക്കുന്ന 14-ാം തീയതി വിജിലൻസ് കോടതി പരിഗണിക്കും. ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശുന്നതിനായി ഭക്തർ നൽകിയ സ്വർണ്ണത്തിൽ തിരിമറി നടത്തിയെന്നും നിർമ്മാണത്തിൽ വലിയ തോതിൽ അഴിമതി നടന്നെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് ഈ ക്രമക്കേടുകൾ നടന്നത്.