ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI ഹൈക്കോടതിയെ അറിയിച്ചു | Sabarimala

പുതിയ വെളിപ്പെടുത്തലുകൾ വിഗ്രഹ തട്ടിപ്പിലേക്കും വിരൽ ചൂണ്ടുന്നു
Sabarimala gold theft case, CBI informs HC that it is ready to take up the investigation
Updated on

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കേസുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് സി.ബി.ഐയുടെ ഈ നിർണ്ണായക നീക്കം.(Sabarimala gold theft case, CBI informs HC that it is ready to take up the investigation )

കേസിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ഇതിന് കണ്ണികളുണ്ടെന്നുമുള്ള ആരോപണങ്ങൾ ശക്തമാണ്. ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. സ്വർണ്ണത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കുന്ന എഫ്.എസ്.എൽ റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നും ഏജൻസി അറിയിച്ചു.

കവർച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് എന്നിവയുടെ പകർപ്പുകൾ വിട്ടുനൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. കേസിലെ പത്താം പ്രതിയും ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയുമായ ഗോവർദ്ധൻ നൽകിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

താൻ ഒരു 'സ്പോൺസർ' മാത്രമാണെന്നും 2019-ന് മുൻപ് 84 ലക്ഷം രൂപ ശബരിമലയിൽ നൽകിയിട്ടുണ്ടെന്നും ഗോവർദ്ധൻ വാദിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച 400 ഗ്രാം സ്വർണ്ണം ശബരിമലയുടേതാണെന്ന് അറിഞ്ഞപ്പോൾ പത്തു ലക്ഷം രൂപയും മാലയും തിരികെ നൽകിയതായും തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്നുമാണ് പ്രതിയുടെ പക്ഷം. ഗോവർദ്ധൻ സ്വർണ്ണം കൈക്കലാക്കിയത് ശബരിമലയുടേതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്നും ഇത് എവിടെ മറിച്ചുവിറ്റു എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും എസ്‌.ഐ.ടി കോടതിയെ അറിയിച്ചു.

അതേസമയം, ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ റിമാൻഡിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മറ്റുള്ളവർ നൽകിയ പണം ഉപയോഗിച്ച് 'സ്പോൺസർ' ചമഞ്ഞാണ് പോറ്റി തട്ടിപ്പുകൾക്ക് ഇടനില നിന്നതെന്നാണ് കണ്ടെത്തൽ. വൻകിട വ്യാപാരികളെയും വ്യവസായികളെയും സ്വാധീനിച്ച് അവരിൽ നിന്ന് പണം വാങ്ങിയായിരുന്നു തട്ടിപ്പ്.

സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധൻ ഒന്നരക്കോടി രൂപയോളമാണ് പോറ്റി വഴി ശബരിമലയിലേക്ക് നൽകിയത്. കൂടാതെ ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ വ്യവസായികളിൽ നിന്നും വലിയ തുകകൾ പോറ്റി വാങ്ങിയിരുന്നു. എന്നാൽ ഈ പണമെല്ലാം കൃത്യമായി ബോർഡിന് നൽകുന്നതിന് പകരം ഉണ്ണിക്കൃഷ്ണൻ പോറ്റി വകമാറ്റി ചെലവഴിച്ചതായാണ് സൂചന. മറ്റുള്ളവർ നൽകിയ പണം പലിശയ്ക്ക് നൽകി പോറ്റി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കേസിലെ പുതിയ വെളിപ്പെടുത്തലുകൾ വിഗ്രഹ തട്ടിപ്പിലേക്കും വിരൽ ചൂണ്ടുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള 'ഡി മണി' എന്ന സംഘം വിഗ്രഹ തട്ടിപ്പിനായി തിരുവനന്തപുരത്ത് എത്തിയതായി വ്യവസായി മൊഴി നൽകിയിട്ടുണ്ട്. ഒരു വാഹനം നിറയെ പണവുമായാണ് ഈ സംഘം എത്തിയതെന്ന് മൊഴിയിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com