കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച ശങ്കർദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.(Sabarimala gold theft case, argument in KP Shankardas' anticipatory bail plea today)
ശങ്കർദാസ് നിലവിൽ അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിന്റെ ഭാഗമായി അദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ചിത്രങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും കോടതി നിലപാട് സ്വീകരിക്കുക.
കേസിൽ പ്രതിയായ ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീഴ്ക്കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നത്.
സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസ്, ദ്വാരപാലക കേസ് എന്നിവയുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷകളിലാണ് വിധി വരാനിരിക്കുന്നത്.