കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാർ, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച നിർണ്ണായക റിപ്പോർട്ട് ജസ്റ്റിസ് ഇന്ന് വിശദമായി പരിശോധിക്കും.(Sabarimala gold theft case, A Padmakumar's bail plea in High Court today)
ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക മിനുട്സിൽ പദ്മകുമാർ മനഃപൂർവ്വം തിരുത്തൽ വരുത്തിയെന്നാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ. കട്ടിളപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്ന് പോലീസ് പറയുന്നു. ഇത്തരമൊരു ആവശ്യം തന്ത്രി ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ പ്രതികൾ തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചതായി എസ്.ഐ.ടി റിപ്പോർട്ടിലുണ്ട്. പ്രതികളായ ഗോവർദ്ധനും പോറ്റിയും ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിക്കും.