ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ പത്മകുമാർ വീണ്ടും റിമാൻഡിൽ; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് | Sabarimala
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്.ഐ.ടി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.(Sabarimala gold theft case, A Padmakumar remanded again )
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മാറിയിരിക്കുകയാണ് പത്മകുമാറിന്റെ മൊഴി. ചോദ്യം ചെയ്യലിൽ പത്മകുമാർ ഇക്കാര്യം ആവർത്തിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പത്മകുമാർ മൊഴി നൽകി.
പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണ്. സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചു എന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. എന്നാൽ ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിരുന്നതായും പത്മകുമാർ പറഞ്ഞു. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിനു മുൻപ് മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വർക്കുകൾ പുറത്ത് കൊണ്ടുപോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
