തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. ഈ കേസിൽ മുൻപ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്ന എൻ. വാസുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റൊരു പ്രസിഡൻ്റ് കൂടി അറസ്റ്റിലാകുന്നത്.(Sabarimala gold theft case, A Padmakumar arrested)
ഒരു പ്രത്യേക കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് എസ്.ഐ.ടി. പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല തന്ത്രിയായിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണ്ണക്കവർച്ചക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്.ഐ.ടി. എത്തിച്ചേർന്നിരിക്കുന്നത്.
കേസിൽ എട്ടാം പ്രതിയായി പത്മകുമാർ അധ്യക്ഷനായ 2019-ലെ ബോർഡിനെ പ്രതി ചേർത്തിരുന്നു. കെ.ടി. ശങ്കർദാസ്, പാലവിള എൻ. വിജയകുമാർ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ. കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറാൻ എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ കത്തിൽ ഉണ്ടായിരുന്ന 'സ്വർണം പൂശിയ' എന്ന പരാമർശം ഒഴിവാക്കാൻ ദേവസ്വം കമ്മീഷണർ എൻ. വാസു നൽകിയ ശുപാർശ ദേവസ്വം ബോർഡ് അതേപടി അംഗീകരിക്കുകയായിരുന്നു. ദേവസ്വം ബോർഡിൻ്റെ അറിവോടെ ആയിരുന്നു തട്ടിപ്പ് എന്നാണ് എൻ. വാസുവിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ എസ്.ഐ.ടി. നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഡിസംബർ 3-ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനു മുൻപ് പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് എസ്.ഐ.ടി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായ പ്രമുഖർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമായിരുന്ന എൻ. വാസു, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ എന്നിവരാണ്.