തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരെ കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. സ്വർണ്ണപ്പാളികൾ എത്തിച്ച പോറ്റിയെയും അത് വേർതിരിച്ച ഭണ്ഡാരിയെയും സ്വർണ്ണം വാങ്ങിയ ഗോവർദ്ധനെയും ഒരുമിച്ച് ചോദ്യം ചെയ്യും. സ്വർണ്ണം നിലവിൽ എവിടെയാണെന്നും ഇതിൽ ഉന്നത രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾക്ക് പങ്കുണ്ടോ എന്നും സംഘം പരിശോധിക്കും.(Sabarimala gold theft case, 3 accused including Unnikrishnan Potty in SIT custody)
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി നീക്കം തുടങ്ങിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധവും സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുമാണ് അന്വേഷണ പരിധിയിലുള്ളത്. എന്നാൽ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. കടകംപള്ളി സുരേന്ദ്രൻ നൽകിയ മൊഴിയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ പരാമർശങ്ങളുണ്ട്. ഇക്കാര്യത്തിൽ പോറ്റിയിൽ നിന്ന് കൂടുതൽ വ്യക്തത തേടും.
ഡിണ്ടിഗൽ സ്വദേശി മണി ഉൾപ്പെടുന്ന സംഘത്തെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. ഇരിഡിയം തട്ടിപ്പ് കേസിലെ പ്രതിയായ ശ്രീകൃഷ്ണൻ ഈ സംഘത്തിലുണ്ടെന്നത് അന്വേഷണത്തിൽ വഴിത്തിരിവായിട്ടുണ്ട്. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു. പോലീസ് നടപടി തുടർന്നാൽ ഉദ്യോഗസ്ഥരുടെ വീടുകൾക്ക് മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.